Tuesday 7 August 2012


1.2.3,1.2.3,1.2.3, .......


        കൗതുകം,പ്രണയം,വിവാഹം...ഒരുമിച്ചു വായിക്കുമ്പോള്‍ എല്ലാം കൊണ്ടും പൊരുത്തം തോന്നിയേക്കാവുന്ന വാക്കുകള്‍.എന്നാല്‍ സത്യം മറിച്ചാണ്.

        ഒരു പത്താം ക്ലാസ്സ്‌ കാലം,അര്‍ജ്ജുനന് മിഥിലയോട് കലശലായ പ്രേമം.ഒരു ദിവസം പോലും രണ്ടു പേര്‍ക്കും കാണാതിരിക്കാന്‍ വയ്യ.അസ്ഥിയില്‍ കൊള്ളുന്ന പ്രണയം കണ്ടവര്‍ വിചാരിച്ചു ഇതാണ് യഥാര്‍ത്ഥ സ്നേഹത്തിന്റെ പര്യായം.എന്നാല്‍ കഥ മറ്റൊന്നാണ്,പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ മിഥില ദൂരെയെവിടെയോ ഉള്ള അച്ഛന്‍റെ തറവാട്ടു വീട്ടിലേക്കു താമസം മാറ്റി.അര്‍ജ്ജുന്‍ വീടിനടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്‌ ടുവിനും ചേര്‍ന്നു.പിന്നീടവര്‍ കണ്ടിട്ടേയില്ല.യഥാര്‍ത്ഥ പ്രണയം എവിടെ പോയോ ആവോ?? പിന്നീട് കൗമാരത്തിലെത്തിയപ്പോഴാണ് ഒരു തിരിച്ചറിവുണ്ടായത് അതെല്ലാം വെറും കൗതുകത്തിന്‍റെ പേരിലുണ്ടായ പപ്പി ലവ് മാത്രമാണെന്ന്.

        കോളേജില്‍ വച്ച് പരിചയപ്പെട്ടതാണ് മിഥുനെയും സോഫിയേയും രണ്ടു പേരും കോളേജില്‍ അറിയപ്പെടുന്ന കാമുകി കാമുകന്മാര്‍,യഥാര്‍ത്ഥ പ്രണയത്തിന്റെ ശരിയായ നിര്‍വചനം.രണ്ടു പേരും തകര്‍ത്തു സ്നേഹിച്ചുകൊണ്ടേയിരുന്നു.ലൈബ്രറിയിലെ കനത്ത നിശബ്ധതയിലും,ഇരുള്‍ വീണ വരാന്തകളിലും,പൂമണം പരക്കുന്ന മരച്ചുവടുകളിലും അവരുടെ പ്രേമം പരന്നൊഴുകിക്കൊണ്ടേയിരുന്നു.പക്ഷേ വെറും മൂന്നു വര്‍ഷത്തെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ.ഒരു farewell party ക്ക് ഗുഡ്‌ ബൈ പറഞ്ഞു പിരിഞ്ഞ സോഫിയും മിഥുനും പിന്നെ കണ്ടിട്ടേയില്ലാ.കുറെ കാലത്തിനു ശേഷം അറിഞ്ഞു,സോഫിയെ അവളുടെ അപ്പന്‍ ഏതോ ഒരു കിഴങ്ങന് കല്യാണം കഴിപ്പിച്ചു കൊടുത്തു അവളിപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണത്രെ..!!! മിഥുന്‍ അപ്പോള്‍ ജീവിക്കാന്‍ വേണ്ടി വെറുതെ മരുഭൂമിയില്‍ നിന്ന് വെയില്‍ കൊള്ളുകയായിരുന്നു.

       ജീവിത ശൃംഘലയിലെ മൂന്നാമത്തെ കണ്ണി ഇതാണ് എവിടെയോ ജനിച്ചു വളര്‍ന്ന് പരസ്പരം അറിയാത്ത രണ്ടാളുകള്‍ തമ്മിലുള്ള വിവാഹം.ജോര്‍ജ്ജ്കുട്ടി വിദേശത്താണ്,ഒരു ദിവസം പപ്പാ വിളിച്ചു കാര്യം പറഞ്ഞു.നാട്ടിലവര്‍ ഒരു പെണ്ണിനെ കണ്ടു വച്ചിട്ടുണ്ട്.email ഉം skype address ഉം കൊടുത്തിട്ടുണ്ട്.ജോര്‍ജ്കുട്ടി ഒന്ന് വിളിച്ചു സംസാരിക്കണം.അതും നടന്നു.ജോര്‍ജ്കുട്ടി പെണ്ണിനെ വിളിച്ചു,സംസാരിച്ചു,ഇഷ്ട്ടപ്പെട്ടു,തീരുമാനമായി.ജോര്‍ജ്കുട്ടിയുടെ online പെണ്ണുകാണല്‍ വിജയത്തിലെത്തി.പിറ്റേന്ന് തന്നെ facebook ലെ relationship status update ചെയ്തു engaged with marykkutty joseph.കല്യാണം ഉറപ്പിച്ചു.

        അടുത്ത അവധിക്കു നാട്ടിലെത്തി മേരിക്കുട്ടിയെ മിന്നു കെട്ടി. “ഇന്നു മുതല്‍ മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും,സമ്പത്തിലും ദാരിദ്ര്യത്തിലും,ആരോഗ്യത്തിലും അനാരോഗ്യത്തിലും.............” ആ കെട്ട് അവന്‍റെ കഴുത്തിലാണ് വീണതെന്ന് പാവം അറിഞ്ഞില്ലാ.പിന്നീട് മനസ്സിലാക്കികൊള്ളും.

        വാല്‍ക്കഷണം ഏതോ ബുദ്ധിയുള്ളവന്‍((,ഞാനല്ല ഇങ്ങനെ എഴുതി ചേര്‍ത്തു...

അരളിപ്പൂക്കള്‍ വാസന പരത്തുന്ന ഒരു സന്ധ്യയില്‍ അസ്തമയ സൂര്യനെ നോക്കി അവള്‍ അവനോടു ഇങ്ങനെ മൊഴിഞ്ഞു “നമ്മുക്ക് നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തു പഠിപ്പിക്കണം”.അസ്തമയ സൂര്യനെ നോക്കി അവനും അവളോട്‌ പറഞ്ഞു. “വേണ്ട മുത്തേ നമ്മുക്ക് നമ്മുടെ കുട്ടികളെ മലയാളം മീഡിയത്തില്‍ ചേര്‍ത്തു പഠിപ്പിക്കാം”.

        കാലത്തിന്‍റെ പൂര്‍ണതയില്‍ അതും സംഭവിച്ചു,അവള്‍ അവളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലും,അവന്‍ അവന്‍റെ കുട്ടികളെ മലയാളം മീഡിയത്തിലും ചേര്‍ത്തു പഠിപ്പിച്ചു.

        ഭൂമി പിന്നെയും കറങ്ങിക്കൊണ്ടേയിരുന്നു 1.2.3,1.2.3,1.2.3,……….

Friday 27 July 2012



ഉന്മാദകാണ്ഡം  (ഒരു വട്ടന്‍റെ ലോകം)


       വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഒരു പുസ്തകം വായിച്ചതിനു ശേഷം തുടങ്ങിയതാണിത്,ഒരാശയം.പുള്ളിക്കാരന്‍ ‘വട്ടന്മാരുടെ ആസ്പത്രിയില്‍’ കിടന്നിട്ടുണ്ടത്രേ..!!!കുറച്ചു കാലം.ശാന്തസുന്ദരമായ ഭ്രാന്തിനു ചികില്‍സിക്കാന്‍ വേണ്ടി.അവിടെയാണെങ്കില്‍ കഥയെഴുതാന്‍ വേണ്ടത്ര ഊര്‍ജ്ജം കിട്ടുമത്രേ.എനിക്കുമൊരു ആഗ്രഹം ഇല്ലാതില്ല.നാട്ടിലാണെങ്കില്‍ ‘വട്ടാസ്പത്രികള്‍’ (ഭ്രാന്താസ്പത്രി എന്നും പറയാം) നിറയെ ഉണ്ട് താനും.

       അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ കുറെ കാലങ്ങളായി ആളുകള്‍ക്ക് എന്നെ പറ്റിയുള്ള മതിപ്പ് എങ്ങനെയുണ്ടെന്നു ഞാനൊന്ന് വിലയിരുത്തിയത്. (സാമ്പത്തികശാസ്ത്രം പഠിച്ചത് കൊണ്ട് അത് വളരെ എളുപ്പമാണ്) ഒരാളോട്(???)പ്രണയമുണ്ടായിരുന്നു.അതിനെപ്പറ്റി അവളോട്‌ എന്തെങ്കിലും പറഞ്ഞാല്‍,അപ്പോള്‍ മറുചോദ്യം ചോദിക്കും “ഡാ നിനക്ക് വട്ടാണോ?” അവിടെയാണ് തുടക്കം!! (എന്‍റെ ഒടുക്കവും)

        തലയില്‍ ആശയങ്ങളുടെ തള്ളിക്കയറ്റം,രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലാ,അക്ഷരങ്ങള്‍ പ്രസവിക്കുന്നു,പ്രസവ വേദന സഹിക്കാന്‍ കഴിയുന്നില്ലാ...എന്നെങ്ങാന്‍ ചങ്ങാതിമാരോട് പറഞ്ഞാല്‍(( ((ഏഴടി വളര്‍ന്നവനും പള്ളീലച്ചനാവാന്‍ പോയോനും വിഘ്നവുമടക്കം അഞ്ചെണ്ണമുണ്ട് ഉറ്റചങ്ങാതിമാര്‍))) )അവരും ചോദിക്കും “ഡാ നിന്‍ക്ക് വട്ടായീന്നാ തോന്നണെട്ടാ” അപ്പോള്‍ കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്,എനിക്ക്.

         വീട്ടിലെങ്ങാനും പറഞ്ഞു പോയാല്‍ കഴിഞ്ഞു കഥ “അമ്മാ ഇനിക്ക് കൊറച്ച്ആശയങ്ങള് മനസ്സില് ഇണ്ട്,ജോലി മാറ്യാലൊന്ന് വിചാരിക്ക്യാ...വേറെന്തെങ്കിലും creative ആയി ചെയ്യണം ന്ന് ണ്ട്...”
“നിനക്ക് വട്ടണ്‌”...(കഴിഞ്ഞു)

          ഇതു വേറൊരു കഥയാണ്‌,ഇതിനിടക്ക് എനിക്ക് പടം പിടിക്കുന്നതില്‍((9(((((((((()"".... (((( cinema and photography) കമ്പം കയറി.ഒരു മഹാ ആശയമാണ്, ഇംഗ്ലീഷ്കാരുടെ വരവോടെ നമ്മുടെ നാട്ടിലുണ്ടായ ഒരു ഭക്ഷണ രീതിയെ പറ്റി ഒരു ചലച്ചിത്രം ഉണ്ടാക്കണമെന്ന (ഇതൊരു മണ്ടന്‍ ആശയമായി തോന്നാം) ഒരാഗ്രഹം.നമ്മുടെ ‘മദ്രാസ്‌ പട്ടണം’ പോലൊരു പടം.ഈ കാര്യം ‘തടിയ’നോടോന്നു സൂചിപ്പിച്ചു.(ഇവിടടുത്തിരിപ്പുണ്ടേ.....ഡാ തടിയാ....എന്‍റെ ചേട്ടനാണ്) ഇതു കേട്ട പാടെ പുള്ളിക്കാരന്‍ ഒരഞ്ചു മിനുറ്റ് ചിരിച്ചു,വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്തും(ഭാഗ്യം കൊണ്ടാ ഞാന്‍ രക്ഷപ്പെട്ടത്) ചിരി കഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞു “ഡാ നിന്‍ക്ക് വട്ടണ്,ഒരു നല്ല ഡോക്ടറെ കാണ് ട്ടാ..” (ചേട്ടത്തി psychologist ആണേ..അവനതല്ല അതിനപ്പുറവും പറയും...ആഹ് അത് പോട്ടെ) അങ്ങനെ ആ കഥയും ശുഭം.

           ശരിക്കും എന്താ സംഭവിച്ചതെന്ന് തല പുകഞ്ഞാലോചിച്ചു.സാമ്പത്തിക ശാസ്ത്രത്തിലും,ഭക്ഷണ വിതരണ നിര്‍വഹണ ശാസ്ത്രത്തിലും (economics, hotel management and catering science) ഇതിന് ഉത്തരമുണ്ട്,അതിതാണ്..
“ഇവരൊന്നും സാഹിത്യകാരന്മാരെ കണ്ടിട്ടില്ലാ”അത് തന്നെ.
അതല്ലെങ്കില്‍ പിന്നെ എന്താണ് എനിക്ക്....... ശരിക്കും വട്ടായതാണോ..??അതോ.....

Wednesday 25 July 2012


കുപ്പിവളകള്‍


   കുപ്പിവളകിലുക്കം പോലെയായിരുന്നു അവളുടെ സംസാരം,കുപ്പിവളകള്‍ താഴെ വീണ് പൊട്ടിച്ചിതറുമ്പോഴും ഒരു താളമുണ്ടായിരുന്നു.അവളുടെ സ്വഭാവവുംഅതുപോലെ തന്നെ.നഷ്ട്ടപ്പെട്ടതിനെ വീണ്ടെടുക്കാനല്ല,വെറുമൊരു ഓര്‍മപെടുത്തലിനുവേണ്ടി മാത്രം അയാള്‍ ഇങ്ങനെ കുറിച്ചിട്ടു,

”ഇന്നെന്‍റെ മനസ്സില്‍ കുറച്ചു കുപ്പിവളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളും മാത്രം” 

Monday 9 July 2012


മാസ്കുലിന്‍ ചിന്തകള്‍


            അവനൊരു പുരുഷനായിരുന്നു,എങ്കിലും അവന്‍ പ്രണയിച്ചത് അവനെത്തന്നെയായിരുന്നു.യവന കഥയിലെ നാര്‍സിസസിനെപ്പോലെ.നാര്‍സിസസ് അതിസുന്ദരനായിരുന്നു.സ്വന്തം രൂപസൗന്ദര്യത്തില്‍ മാത്രം ആനന്ദം കണ്ടിരുന്ന അയാള്‍ ദിവസവും തന്‍റെ പ്രതിബിംബത്തെ പ്രണയിച്ചു കൊണ്ടേയിരുന്നു.

            അവനും അങ്ങനെ തന്നെ ആവുകയായിരുന്നു,ഓരോ ദിവസം കഴിയുന്തോറും, അതും അറിഞ്ഞു കൊണ്ട് തന്നെ.ദിവസം മുഴുവന്‍ കണ്ണാടിയില്‍ തന്‍റെ സൗന്ദര്യം ആസ്വദിക്കുന്നത് അവന്‍ പതിവാക്കിയിരുന്നു.ഓരോ ഏറ്റക്കുറച്ചിലുകളും അവനെ പരിഭ്രാന്തനാക്കി.

              അവന് കാര്യമായി വലിയ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ ഉണ്ടായിരുന്നില്ലാ.വിജയമെന്നത് ഒരു സ്വപ്നവും ഒരിക്കലും നടക്കാത്ത ബാലി കേറാമലയുമായിരുന്നു  അയാള്‍ക്ക്‌..

                മഴയുള്ള ഒരു രാത്രിയില്‍ കണ്ണാടി നോക്കികൊണ്ടിരുന്ന അവനു തന്‍റെ രൂപമാറ്റങ്ങള്‍ വിശ്വസിക്കാനായില്ല.ഒരൊറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞ അവന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ അവനെ കടപുഴക്കിയെറിഞ്ഞു.പുറത്തെ മഴയിലേക്കവനിറങ്ങി നടന്നു. മഴ അവന്റെ ശരീരത്തെ അലിയിച്ചു കളഞ്ഞു.പിന്നീട് പെയ്ത ഓരോ മഴത്തുള്ളികളിലും അവന്‍റെ രൂപം തെളിഞ്ഞു വന്നു.അവ പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു,അത് നിന്നെ നോക്കിയാണ്.

വീണ്ടുമൊരു നാര്‍സിസസ് പിറക്കാതിരിക്കട്ടെ........

Narcissistic personality disorder:Narcissistic personality disorder is a condition in which people have an inflated sense of self-importance and an extreme preoccupation with themselves. The causes of this disorder are unknown. An overly sensitive personality and parenting problems may affect the development of this disorder.

Masculinity is possessing qualities or characteristics considered typical of or appropriate to a man. The term can be used to describe any human, animal or object that has the quality of being masculine. When masculine is used to describe men, it can have degrees of comparison—more masculine, most masculine.

Sunday 17 June 2012


ബാബേല്‍


“അവന്‍ അവളുടേതും,അവള്‍ അവന്‍റേതുമായിരുന്നു"

മൂലകഥയിങ്ങനെ,

        ഷീനാര്‍ ഒരു സമതല പ്രദേശമായിരുന്നു.അതേ സമയം ഫലപുഷ്ടി നിറഞ്ഞതും.കിഴക്ക് നിന്ന് വന്ന ഒരു കൂട്ടം ജനങ്ങള്‍ അവിടെ താമസിക്കാന്‍ തീരുമാനിച്ചു.അവര്‍ പറഞ്ഞു,നമുക്ക് ഇഷ്ടികയുണ്ടാക്കാം,വലിയൊരു ഗോപുരവുമുണ്ടാക്കാം.അങ്ങനെ അവര്‍ കല്ലിനു പകരം ഇഷ്ടികയും,കുമ്മായത്തിനു പകരം കളിമണ്ണും ഉപയോഗിച്ചു.ഗോപുര നിര്‍മ്മാണം ആരംഭിച്ചു.ആ സമൂഹത്തിന്‍റെ പ്രശസ്തി നിലനിര്‍ത്താനായി ആ ഗോപുരത്തിനോടനുബന്ധിച്ച് വലിയൊരു നഗരവും പണി കഴിക്കാനവര്‍ ആഗ്രഹിച്ചു.അതല്ലെങ്കില്‍ തങ്ങളുടെ സമൂഹം ഭൂമുഖത്ത്‌ ചിന്നിചിതറി പോകുമെന്നവര്‍ വിശ്വസിച്ചു.അവര്‍ ഒരൊറ്റ സമൂഹമായി നിലനില്‍ക്കാന്‍ ആഗ്രഹിച്ചു.

        ഇതിനിടയില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രണയിച്ചു,അവന്‍ അവളുടേതെന്നും,അവള്‍ അവന്‍റേതുമെന്നു പരസ്പരം വിശ്വസിച്ചു.അവര്‍ പ്രണയം പങ്കിട്ടു.ഒരു വിശുദ്ധ പ്രണയം.ഗോപുര നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരുന്നു.മനുഷ്യന്‍ ഭൂമുഖത്ത്ചെയ്യാനിരിക്കുന്നതിന്‍റെ ആദ്യപടിയായിരുന്നു ബാബേല്‍ ഗോപുരവും,ആ പട്ടണവും.എല്ലാം കൈയ്യെത്തി പിടിക്കാന്‍ അന്നേ അവന്‍ ആഗ്രഹിച്ചു.ഇനി ചെയ്യാനിരിക്കുന്നതൊന്നും അസാധ്യമായിരിക്കില്ലെന്നും ആ സമൂഹം വിശ്വസിച്ചു.

        ഓരോ നിമിഷവും ആ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചു പങ്കിട്ടു.അവളോടോപ്പമിരിക്കാന്‍ അവന്‍ ആഗ്രഹിച്ചു.അതവന് വലിയ സംതൃപ്തിയും ആത്മവിശ്വാസവും നല്‍കി.പക്ഷെ എല്ലാ പ്രണയങ്ങളിലുമെന്നപോലെ എഴുതപ്പെട്ട വിധി മറ്റൊന്നായിരുന്നു.

        മനുഷ്യന്‍ നിര്‍മിച്ച ഗോപുരവും പട്ടണവും കാണാന്‍ ആകാശത്തില്‍ നിന്ന് ദൈവമിറങ്ങി വന്നു,അവിടന്ന് ചിന്തിച്ചു,ഇവരിപ്പോള്‍ ഒന്നാണ്.വലിയ കാര്യങ്ങള്‍ ചെയ്യാനുള്ളതിന്‍റെ തുടക്കം മാത്രമാണിത്.അവരെ ഭിന്നിപ്പിക്കാനായി ദൈവം കണ്ട വഴി അവരുടെ ഭാഷകള്‍ വ്യത്യസ്തമാക്കുക എന്നതായിരുന്നു.അതു പോലെ തന്നെ സംഭവിച്ചു.ആ ഒരൊറ്റ ജനത വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി.പട്ടണം പണി നിലച്ചു.അവര്‍ ഭൂമുഖത്താകെ ചിന്നിച്ചിതറി.മനുഷ്യന്‍റെ ആദ്യ കുടിയേറ്റം ആരംഭിച്ചു.

        പിന്നീട് ആ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരിക്കലും കണ്ടിട്ടില്ല.അവള്‍ അവന്‍റേതല്ലാതായി തീര്‍ന്നു,അവന്‍ അവളുടേതുമല്ലാതായിത്തീര്‍ന്നു.നീണ്ട വിശുദ്ധപ്രണയത്തിന്‍റെ അന്ത്യം അവിടെ വച്ചുണ്ടായി. 

ഒരുവിളി..............

ബാബേല്‍,നീ തകര്‍ത്തത് രണ്ട് ആത്മാക്കളെയായിരുന്നു...!!!


Sunday 27 May 2012


പുറപ്പാട് 


        ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ അവധിക്ക് നാട്ടിലെത്തിയതാണ്.നക്ഷത്രങ്ങള്‍ തൂങ്ങുന്ന ക്രിസ്മസ് രാവ്‌,ധനുമാസത്തിലെ കുളിര്,എങ്ങും ഒരു ഉത്സവക്കലര്‍പ്പ്‌.ഒരു നീണ്ട യാത്ര തീരുമാനിച്ചതാണ്.ഇന്നാണ് എല്ലാം ഒത്തു വന്നത്.യാത്ര പറഞ്ഞു പുറപ്പെട്ടപ്പോഴാണ് മനസൊരു കാര്യം മന്ത്രിച്ചത്,യാത്ര പറയാന്‍ പോലും കഴിയാതെ ജീവിക്കുന്നവര്‍ എത്രയാണീ ലോകത്തിലെന്ന്.കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന എത്രയോ മനുഷ്യകോലങ്ങള്‍,ജീവിതയാത്രയെന്ന മിഥ്യയില്‍ എങ്ങുമെത്താതെ നില്‍ക്കുന്ന സഞ്ചാരികള്‍,ഒത്തിരിയുണ്ടങ്ങനെ.

        ഒരു നാല്‍ക്കവലയില്‍ ഏകനായ ഒരാളിരുന്ന് വയലിന്‍ വായിക്കുന്നു.വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജനക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നൃത്തം ചവുട്ടി സംഗീതം പൊഴിക്കുന്ന ഗായകര്‍ക്കിടയിലോ സംഗീതഞ്ജര്‍ക്കിടയിലോ ഞാനവനെ കണ്ടിട്ടില്ല.വൃത്തിയില്ലാത്തവന്‍,താടിയും മുടിയും ജഡ പിടിച്ചിരിക്കുന്നു,വസ്ത്രങ്ങള്‍ നാറുന്നു.പക്ഷെ അവന്‍ സൃഷ്ട്ടിക്കുന്ന സംഗീതം മാസ്മരികതയുണര്‍ത്തുന്നു.

        ഇന്ന്‍ ഇവന്‍ അതിഥിയാകുന്നു.എന്നോടൊപ്പം കൂടുക,ഈ രാവ് എനിക്കൊപ്പം പങ്കിടുക.മനസ് പറയുന്നു നീ വലത്തോട്ടോ ഇടത്തോട്ടോ ചരിക്കുമ്പോള്‍ നിന്റെ പിന്നില്‍ നിന്നൊരു വിളി,മകനെ ഇങ്ങോട്ടു പോകുക ഇതാണ് വഴി “മനസാക്ഷി” ഇന്ന് ഇവനോടൊപ്പം പങ്കിടുക.ഞാനവനെ അഭിവാദ്യം ചെയ്തു ,എന്നോടൊപ്പം എന്‍റെ വീട്ടിലേക്കു വരിക,ഇന്നെന്‍റെ ആതിഥ്യം സ്വീകരിക്കുക.ഏറെ താമസിയാതെ അവന്‍ ഊന്നുവടിയും,വയലിനും,വലിയ ഭാണ്ടക്കെട്ടുമെടുത്ത് എന്നോടൊപ്പം കൂടി.തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ അയാളൊന്നും സംസാരിച്ചില്ല.തികഞ്ഞ മൗനം,നിഗൂഢത.ഒരുപാട് പഠിക്കാനുണ്ട് അയാളില്‍ നിന്നെനിക്ക് എന്നു തോന്നി.

        മടക്കയാത്രയില്‍ എന്നോടോപ്പമുള്ളവനെ എന്‍റെ ഭാര്യയും കുഞ്ഞുങ്ങളും എതിരേറ്റു.അവന്‍ കുഞ്ഞുങ്ങളെ നോക്കി മന്ദഹസിച്ചു.ഓരോ നോട്ടവും ചിരിയും ഓരോ വലിയ അധ്യായങ്ങളായിരുന്നു.അവന്‍റെ ആഗമനം വീട്ടില്‍ പ്രകാശം പരത്തി.പറഞ്ഞറിയിക്കാനാവാത്തത്ര.........അവന്‍ ഞങ്ങളോടൊപ്പമിരുന്ന് അത്താഴം കഴിച്ചു.വീണ്ടും മൗനം, നിഗൂഢത.....എങ്കിലും ആ സാന്നിധ്യം എല്ലാവരെയും ആനന്ദിപ്പിച്ചു.അത്താഴത്തിനു ശേഷം അവന്‍ വളരെയധികം കഥകള്‍ പറഞ്ഞു.അവന്‍റെ യാത്രകള്‍,ജീവിതക്കാഴ്ചകള്‍,പാതകളിലെ ഓരോ മണല്‍ത്തരികളും എനിക്കുള്ള ഓരോ പാഠങ്ങളായിരുന്നു.അവ ക്ഷമയുടെയും,ദര്‍ശനങ്ങളുടെയും നീണ്ട അധ്യായങ്ങളായിരുന്നു.

        ഒടുവില്‍ യാത്ര പറയുമ്പോള്‍ ഒരു വിരുന്നുകാരന്‍റെ മടങ്ങിപ്പോക്കായിരുന്നില്ല അത്,എവിടെയോ എനിക്ക് കൈമോശം വന്ന എന്‍റെ നല്ല ചിന്തകളുടെ തിരിച്ചുവരവായിരുന്നു.അയാള്‍ ഞങ്ങള്‍ക്കു വേണ്ടി കരുതിവച്ച ഒരു കൂട മുല്ലപ്പൂവുകള്‍ ആ രാത്രിയില്‍ സുഗന്ധം പരത്തികൊണ്ടേയിരുന്നു.

                         (വലിയൊരാശയത്തിന് ഖലീല്‍ ജിബ്രാന് നന്ദി)

Sunday 13 May 2012


എന്‍റെ പെണ്‍കൂട്ടുകാരി 


             കര്‍ത്താവെ ഇവളെ ഞാന്‍ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്കളങ്കമായ പ്രേമത്താലാണ്.അങ്ങയുടെ കാരുണ്യം എനിക്കുണ്ടാകേണമേ.ഇവളോടോത് വാര്‍ദ്ധക്യത്തിലെത്തുന്നതിനു അവിടന്ന് അനുഗ്രഹിച്ചാലും.അവള്‍ ആമേന്‍ എന്ന് ഏറ്റു പറഞ്ഞു-തോബിത്‌ 8,7
             പാതി തിമിരം ബാധിച്ച കണ്ണുകള്‍ ആ വാചകങ്ങള്‍ വീണ്ടും വായിച്ചു.ഏറെക്കാലത്തെ ഇടവേളക്കു ശേഷം ആ വഴികളിലൂടെ നടന്നു.ജയപരാജയങ്ങള്‍ സമ്മാനിച്ച ആ നാട്ടുവഴികളിലൂടെ,ഒരുപാട് മാറിയിരിക്കുന്നു ആ നാട്ടുപാതകള്‍ ,അയാളും....
              പ്രണയാതുരമായ ആ കാലത്തിന്‍റെ ബാക്കിപത്രമെന്നോണം വയസന്‍ ആല്‍മരം അവിടെ അങ്ങനെതന്നെ നില്‍ക്കുന്നു.പ്രണയജിഹ്വകള്‍ കേട്ട് തഴമ്പിച്ച ചെവിയുമായി. സ്വപ്‌നങ്ങള്‍,ആശകള്‍,പ്രതീക്ഷകള്‍ ..........അങ്ങനെ എത്രയെത്ര വാക്കുകള്‍.പാതി വിരിഞ്ഞു കരിഞ്ഞു പോയ സ്വപ്‌നങ്ങള്‍,ഭാവിയുടെ വിശ്വാസപ്രമാണങ്ങള്‍.ഒന്നും വെറുതെയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നില്ല.എന്തൊക്കെയോ നേടി ഈ നാളുകളത്രയും,ഒരു പരാജിതനല്ല താനെന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു.ആദ്യ പ്രണയമെന്ന സങ്കല്പ്പമൊഴിച്ചാല്‍.അത് മാത്രം അവസാനിക്കേണ്ടതായിരുന്നു തുടക്കം മുതലേ ....പക്ഷെ അന്നൊന്നും മനസ് വന്നില്ല,ഒടുക്കം അതും സംഭവിച്ചു.മാറ്റത്തിന്‍റെ കല്ലറകളില്‍ പ്രണയവും നിത്യ ശയ്യയിലേക്ക് നീങ്ങി.
                സ്വപ്നങ്ങളില്‍ വിശ്വസിച്ച ബാല്യം,അത് നേടിയെടുക്കാന്‍ പ്രയത്നിച്ച യൗവനം,ഇതിനിടയില്‍ കൗമാരത്തിനെവിടെയോ നഷ്ടകാലം.ഇന്നിപ്പോള്‍ വാര്‍ദ്ധക്യത്തില്‍ എല്ലാം തികഞ്ഞെന്ന വിശ്വാസത്തില്‍ നഷ്ടപ്പെട്ടതിനെ സൗകര്യപൂര്‍വ്വം മറക്കുന്നു.
                 കഥയുടെ അവസാനം ഇങ്ങനെ,ആല്‍മരത്തിന്‍റെ മേലേകൊമ്പില്‍ നിന്നൊരു പഴുത്തില ഞെട്ടറ്റു വീഴുന്നു.എല്ലാ സ്വപ്നങ്ങള്‍ക്കും പൂര്‍ത്തീകരണം.തുറന്ന ബൈബിള്‍ അടഞ്ഞു.