Sunday 27 May 2012


പുറപ്പാട് 


        ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ അവധിക്ക് നാട്ടിലെത്തിയതാണ്.നക്ഷത്രങ്ങള്‍ തൂങ്ങുന്ന ക്രിസ്മസ് രാവ്‌,ധനുമാസത്തിലെ കുളിര്,എങ്ങും ഒരു ഉത്സവക്കലര്‍പ്പ്‌.ഒരു നീണ്ട യാത്ര തീരുമാനിച്ചതാണ്.ഇന്നാണ് എല്ലാം ഒത്തു വന്നത്.യാത്ര പറഞ്ഞു പുറപ്പെട്ടപ്പോഴാണ് മനസൊരു കാര്യം മന്ത്രിച്ചത്,യാത്ര പറയാന്‍ പോലും കഴിയാതെ ജീവിക്കുന്നവര്‍ എത്രയാണീ ലോകത്തിലെന്ന്.കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന എത്രയോ മനുഷ്യകോലങ്ങള്‍,ജീവിതയാത്രയെന്ന മിഥ്യയില്‍ എങ്ങുമെത്താതെ നില്‍ക്കുന്ന സഞ്ചാരികള്‍,ഒത്തിരിയുണ്ടങ്ങനെ.

        ഒരു നാല്‍ക്കവലയില്‍ ഏകനായ ഒരാളിരുന്ന് വയലിന്‍ വായിക്കുന്നു.വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജനക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ നൃത്തം ചവുട്ടി സംഗീതം പൊഴിക്കുന്ന ഗായകര്‍ക്കിടയിലോ സംഗീതഞ്ജര്‍ക്കിടയിലോ ഞാനവനെ കണ്ടിട്ടില്ല.വൃത്തിയില്ലാത്തവന്‍,താടിയും മുടിയും ജഡ പിടിച്ചിരിക്കുന്നു,വസ്ത്രങ്ങള്‍ നാറുന്നു.പക്ഷെ അവന്‍ സൃഷ്ട്ടിക്കുന്ന സംഗീതം മാസ്മരികതയുണര്‍ത്തുന്നു.

        ഇന്ന്‍ ഇവന്‍ അതിഥിയാകുന്നു.എന്നോടൊപ്പം കൂടുക,ഈ രാവ് എനിക്കൊപ്പം പങ്കിടുക.മനസ് പറയുന്നു നീ വലത്തോട്ടോ ഇടത്തോട്ടോ ചരിക്കുമ്പോള്‍ നിന്റെ പിന്നില്‍ നിന്നൊരു വിളി,മകനെ ഇങ്ങോട്ടു പോകുക ഇതാണ് വഴി “മനസാക്ഷി” ഇന്ന് ഇവനോടൊപ്പം പങ്കിടുക.ഞാനവനെ അഭിവാദ്യം ചെയ്തു ,എന്നോടൊപ്പം എന്‍റെ വീട്ടിലേക്കു വരിക,ഇന്നെന്‍റെ ആതിഥ്യം സ്വീകരിക്കുക.ഏറെ താമസിയാതെ അവന്‍ ഊന്നുവടിയും,വയലിനും,വലിയ ഭാണ്ടക്കെട്ടുമെടുത്ത് എന്നോടൊപ്പം കൂടി.തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ അയാളൊന്നും സംസാരിച്ചില്ല.തികഞ്ഞ മൗനം,നിഗൂഢത.ഒരുപാട് പഠിക്കാനുണ്ട് അയാളില്‍ നിന്നെനിക്ക് എന്നു തോന്നി.

        മടക്കയാത്രയില്‍ എന്നോടോപ്പമുള്ളവനെ എന്‍റെ ഭാര്യയും കുഞ്ഞുങ്ങളും എതിരേറ്റു.അവന്‍ കുഞ്ഞുങ്ങളെ നോക്കി മന്ദഹസിച്ചു.ഓരോ നോട്ടവും ചിരിയും ഓരോ വലിയ അധ്യായങ്ങളായിരുന്നു.അവന്‍റെ ആഗമനം വീട്ടില്‍ പ്രകാശം പരത്തി.പറഞ്ഞറിയിക്കാനാവാത്തത്ര.........അവന്‍ ഞങ്ങളോടൊപ്പമിരുന്ന് അത്താഴം കഴിച്ചു.വീണ്ടും മൗനം, നിഗൂഢത.....എങ്കിലും ആ സാന്നിധ്യം എല്ലാവരെയും ആനന്ദിപ്പിച്ചു.അത്താഴത്തിനു ശേഷം അവന്‍ വളരെയധികം കഥകള്‍ പറഞ്ഞു.അവന്‍റെ യാത്രകള്‍,ജീവിതക്കാഴ്ചകള്‍,പാതകളിലെ ഓരോ മണല്‍ത്തരികളും എനിക്കുള്ള ഓരോ പാഠങ്ങളായിരുന്നു.അവ ക്ഷമയുടെയും,ദര്‍ശനങ്ങളുടെയും നീണ്ട അധ്യായങ്ങളായിരുന്നു.

        ഒടുവില്‍ യാത്ര പറയുമ്പോള്‍ ഒരു വിരുന്നുകാരന്‍റെ മടങ്ങിപ്പോക്കായിരുന്നില്ല അത്,എവിടെയോ എനിക്ക് കൈമോശം വന്ന എന്‍റെ നല്ല ചിന്തകളുടെ തിരിച്ചുവരവായിരുന്നു.അയാള്‍ ഞങ്ങള്‍ക്കു വേണ്ടി കരുതിവച്ച ഒരു കൂട മുല്ലപ്പൂവുകള്‍ ആ രാത്രിയില്‍ സുഗന്ധം പരത്തികൊണ്ടേയിരുന്നു.

                         (വലിയൊരാശയത്തിന് ഖലീല്‍ ജിബ്രാന് നന്ദി)

No comments:

Post a Comment